“എന്തൊരു കഷ്ടമാണ് “
ഇരുന്നിരുന്ന കട്ടിലിൽ തന്നെ ഒന്ന് തിരിഞ്ഞിരുന്നു കൊണ്ട് ബലി തിരുമേനി പിറുപിറുത്തു . നീരുവന്നു വീർത്ത കാലുകൾ രണ്ടും മാറി മാറി തിരുമ്മിക്കൊണ്ട് കാലാതീതനായ ആ മഹാനുഭാവൻ തന്റെ വിധിയെ പഴിച്ചു.
“എന്തിനാണ് ഇവർ ഒരോ വർഷവും എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഈ കാലുകളുടെ അവസ്ഥ. അതു കൂടാതെ രണ്ടാൾക്കുള്ള ഊണ് ഒരുക്കി വയ്ക്കുന്ന ചിലർ. ” ശരീരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന മാംസളമായ വയറ് നോക്കി അദ്ദേഹം നെടുവീർപ്പിട്ടു.
“പ്രളയം വന്നു നശിച്ച നാടു കണ്ടു മരവിച്ചു നിന്നതാണ്. ഇപ്പോൾ കേട്ടു കേൾവിയില്ലാത്ത എന്തോ വ്യാധിയും. നോ൦ എന്തു വിശ്വാസത്തിലാണ് ഇവരുടെ ഇടയിലേക്ക് കയറി ചെല്ലേണ്ടതു? വല്ലാത്തൊരു ഗതികേട്! ”
“മൺമറഞ്ഞ കൂട്ടർ എത്ര ഭാഗ്യമുള്ളവ൪. വല്ലാത്തൊരു ഭക്തിക്കും ഇല്ലാത്തോരഭിമാനത്തിനു൦ ഇടയിൽ പാർക്കുന്ന ഗതികെട്ടൊരു ചിരഞ്ജീവിയായില്ലേ ഞാൻ? “
മുകളിൽ ആവേശം കൊടുമ്പിരി കൊള്ളുന്നു.
സർക്കാരിനെ പോലും വെല്ലുവിളിച്ചൊരു ഓണാഘോഷം.
പുലികളി, പടക്കം എന്ന് വേണ്ട ഒന്നിനും ഒരു കുറവും ഇല്ല .
കാണം വിറ്റും ഉണ്ണണം എന്ന വാശിയിലാണെല്ലാരും .
പുളിശ്ശേരിയും പ്രഥമനും ഇലയിൽ നിരന്നങ്ങനെ ഇരിക്കുകയാണ് .
ഉമ്മറത്തു കൊണ്ടുവെച്ച ഇലയിൽ നിന്നൊരു ഉപ്പേരി എടുത്തതിന് ഉണ്ണിക്കു നല്ല കിഴുക്കും കിട്ടി .
“ആർക്കാ മുത്തശ്ശി ഈ ചോറ്?”
“മാവേലിക്കാ മോനെ.”
ഈ സമയം നീരുവന്നു വീർത്ത രണ്ടുകാലുകൾ ഭൂമിയുടെ അടിയിൽനിന്നു മെല്ലെ യാത്ര തുടങ്ങിയിരുന്നു .
“എന്തൊരു കഷ്ടമാണ് “